നാം ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വലിയ കുതിപ്പുതന്നെയാണ്. ഇന്നത്തെ ലോകം അതിവേഗ മാറ്റങ്ങളുടെ ലോകമാണ്. എഐ ലോകത്തെ പുനർനിർമിക്കുകയാണ്.
ക്വാണ്ടം കംപ്യൂട്ടിംഗ് മനുഷ്യബുദ്ധിയുടെ അതിരുകൾ കടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ക്വാണ്ടം ഫിസിക്സിന്റെ ശതാബ്ദി ആചരിക്കുകയാണ് ലോകമിപ്പോൾ. സാധാരണ കംപ്യൂട്ടറുകൾ ആയിരക്കണക്കിന് വർഷമെടുത്ത് ചെയ്തുതീർക്കുന്ന പ്രശ്നം കേവലം സെക്കൻഡുകൾക്കുള്ളിൽ പരിഹരിച്ച് ഗൂഗിൾ ക്വാണ്ടം മേധാവിത്വം സ്ഥാപിച്ചത് കഴിഞ്ഞ വർഷമാണ്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലെത്തി അവയെ ജനസമക്ഷം അവതരിപ്പിക്കാനും മനുഷ്യ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ആഴത്തിൽ മനസിലാക്കാനും പുതിയ മരുന്നുകൾ കണ്ടെത്താനും കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് ശാശ്വത പരിഹാരത്തിനുമെല്ലാം ഈ സാങ്കേതിക വിദ്യാമുന്നേറ്റം വഴിതുറക്കുകയാണ്. ഈ വസ്തുതകളെയെല്ലാം കൃത്യതയോടെ ഒരു മതാധ്യക്ഷൻ മനസിലാക്കുന്നതിന്റെ ഭാഗമായാണ് ‘സാങ്കേതികവിദ്യകൾ ചുരുക്കം ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്’ എന്ന് ചാക്രിക ലേഖനത്തിൽ ഊന്നിപ്പറയുന്നത്.
ഡിജിറ്റൽ വിപ്ലവത്തിൽ ഉൾപ്പെട്ടവർക്കും ഒഴിവാക്കപ്പെട്ടവർക്കും ഇടയിലുള്ള വിടവ് വർധിപ്പിക്കുന്നതിനോട് പാപ്പാ യോജിക്കുന്നേയില്ല. മനുഷ്യരെ ഭാരമേറിയതോ ആവർത്തിച്ചുള്ളതോ ആയ ജോലികളിൽനിന്ന് മോചിപ്പിക്കാൻ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് സമ്മതിക്കുന്ന മാർപാപ്പ പക്ഷേ ‘ചെലവ് കുറയ്ക്കുന്നതിന്റെയും ലാഭം വർധിപ്പിക്കുന്നതിന്റെയും പേരിൽ അത് തൊഴിലില്ലായ്മയിലേക്ക് നയിക്കരുത്’എന്ന് അഭിപ്രായപ്പെടുന്നത് ഗൗരവമേറിയ സമീപനമാണ്.
ഈ ചാക്രികലേഖനത്തിന്റെ മറ്റൊരു സവിശേഷത സാമൂഹികനീതിയെ ഡിജിറ്റൽ യുഗത്തിന്റെ പശ്ചാത്തലത്തിൽ പുനർനിർവചിക്കുന്നു എന്നതാണ്. സാങ്കേതികവിദ്യ പൊതുനന്മയ്ക്കു വിധേയമാകണം. അറിവിലേക്കും അവസരങ്ങളിലേക്കും എല്ലാവർക്കും തുല്യപ്രവേശനം ഉറപ്പാക്കണം. ഏറ്റവും ദുർബലരെ സംരക്ഷിക്കണം. തെറ്റായ വിവരങ്ങളെയും വിദ്വേഷരാഷ്ട്രീയത്തെയും ചെറുക്കണം. സാങ്കേതിക ശക്തി ജനാധിപത്യപരമായ പൊതുനിരീക്ഷണത്തിന് കീഴിലായിരിക്കണം.ഇതൊക്കെയാണ് സാമൂഹികനീതിയുടെ ഭാഗമായി നടപ്പിലാവേണ്ടതെന്നും അങ്ങനെ “ഓരോ വ്യക്തിയുടെയും അന്തസും എല്ലാ ആളുകളുടെയും പൊതുനന്മയും ആയിരിക്കണം” ലാഭമായി കണക്കാക്കേണ്ടതെന്നും പാപ്പാ കുറിക്കുന്നു.
കുടിയേറ്റക്കാരെയും അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സാമൂഹിക നീതിക്കായുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് ആയി മാർപാപ്പ തിരിച്ചറിയുന്നു. കുടിയേറ്റക്കാരുടെ വിഷയത്തിൽ “സമൂഹത്തിന്റെ നീതിബോധം ഭയത്താലാണോ അതോ സാഹോദര്യത്തിന്റെ ആത്മാവിനാലാണോ നയിക്കപ്പെടുന്നത് എന്ന് വെളിപ്പെടുന്നു”എന്നാണ് പാപ്പായുടെ പക്ഷം. നിർബന്ധിത നാടുകടത്തലിന് വിധേയരായവരുടെ ‘ശരിയായ പ്രതീക്ഷകളെ’ സംരക്ഷിക്കാൻ അദ്ദേഹം സമൂഹങ്ങളോട് അഭ്യർഥിക്കുന്നുമുണ്ട്. അവർക്ക് സുരക്ഷിതവും നിയമപരവുമായ വഴികൾ ഉറപ്പാക്കി, സമാധാനത്തിലും സുരക്ഷയിലും സ്വന്തം മാതൃരാജ്യത്ത് തുടരാനുള്ള അവകാശം പ്രോത്സാഹിപ്പിച്ച് കുടിയേറ്റത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തണമെന്നും പരിഹരിക്കണമെന്നും ലേഖനം പറയുന്നു.
പുതിയ സാങ്കേതികവിദ്യകളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഈ രേഖയെ സമകാലികമാക്കുന്നു. സാങ്കേതികവിദ്യ വലിയ അളവിൽ ഊർജവും വെള്ളവും ആവശ്യമായതാണ്, ഇത് സൃഷ്ടിയെ ബാധിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോൾ തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായുടെ വിഖ്യാതമായ ‘ലൗദാത്തോ സീ’ ഉയർത്തിപ്പിടിച്ച പരിസ്ഥിതി ചിന്തകളിൽനിന്ന് സഭ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ്. ഫ്രാൻസിസ് പാപ്പാ പരിസ്ഥിതി ചൂഷണത്തെ വിമർശിച്ചപ്പോൾ, ലെയോ പതിനാലാമൻ മനുഷ്യന്റെ ബുദ്ധിയുടെയും തൊഴിലിന്റെയും ചൂഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇവ രണ്ടും നിയന്ത്രണമില്ലാത്ത ടെക്നോ കാപ്പിറ്റലിസത്തിന്റെ രണ്ട് മുഖങ്ങളാണ് . എഐയുടെ ഉടമസ്ഥാവകാശം, ഡാറ്റയുടെ ജനാധിപത്യ നിയന്ത്രണം, തൊഴിലിന്റെ സംരക്ഷണം, പൊതുനന്മ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഭാവിയിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രമായിത്തീരുകതന്നെ ചെയ്യും.
കോടിക്കണക്കിന് മനുഷ്യരുടെ എഴുത്തും ചിത്രങ്ങളും ചിന്തകളുമെല്ലാം ഡാറ്റയായി ശേഖരിച്ച്, അതിനെ ചില കോർപറേറ്റുകളുടെ ലാഭത്തിനായി ഉപയോഗിക്കുന്ന സംവിധാനം ഇന്ന് വളരുകയാണ്. മനുഷ്യന്റെ ബുദ്ധിതന്നെ ഒരു ‘ഡാറ്റാ ഖനി’ ആയി മാറുന്നു. ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ ഈ അപകടവും തിരിച്ചറിയുന്നുണ്ട്. സാങ്കേതികവിദ്യ മനുഷ്യനെ സേവിക്കേണ്ടതാണെന്നും മനുഷ്യനെ ഡാറ്റ ആക്കരുതെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്. ഡിജിറ്റൽ കാലത്ത് മനുഷ്യബന്ധങ്ങളും തൊഴിലും സംസ്കാരവും പോലും ഡാറ്റയായി വിഘടിക്കപ്പെടുകയാണ്. ഇതിലൂടെ കുടുംബം, സമൂഹം, മനുഷ്യബന്ധങ്ങൾ എന്നിവയെല്ലാം വിപണിയുടെ വസ്തുക്കളായി മാറുന്ന വർത്തമാനകാല അവസ്ഥയെ ഗൗരവതരമായി കണ്ട് ഫലപ്രദമായ നിലപാടുയർത്തിപ്പിടിക്കുന്നു എന്നതാണ് ഈ ലേഖനത്തിന്റെ കാമ്പ്.
എഐയെ നിരായുധീകരിക്കണമെന്ന പ്രസ്താവനയും ഏറെ അർഥവത്താണ്. ഇവിടെ എന്താണ് നിരായുധീകരണം എന്ന് പാപ്പാ വിശദീകരിക്കുന്നുണ്ട്. “നിരായുധീകരണം എന്നാൽ സാങ്കേതികവിദ്യയെ നിരസിക്കൽ അല്ല; മനുഷ്യരാശിയുടെ മേൽ അതിന്റെ ആധിപത്യം തടയലാണ്” മാർപാപ്പയുടെ ഈ നിരീക്ഷണം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വാക്യങ്ങളിലൊന്നായി മാറുന്നു . “നിരായുധീകരണം എന്നാൽ സാങ്കേതികശക്തിക്ക് സ്വയം ഭരിക്കാനുള്ള അവകാശം നൽകുന്നു എന്ന അനുമാനത്തെ തള്ളിക്കളയുക” എന്നാണെന്നു കൂടി വിശദമാക്കുമ്പോൾ അതൊരു സവിശേഷ രാഷ്ട്രീയ നിലപാടാകുന്നു. ലേഖനത്തിൽ നിറയുന്നത് ആധുനിക ടെക്നോ-കാപ്പിറ്റലിസത്തിനെതിരായ മനുഷ്യകേന്ദ്രിത വിമർശനമാണ്. മാർക്സിയൻ സാമൂഹ്യവിമർശനവും ബൈബിളിലെ നീതിദർശനവും ഇവിടെ അത്ഭുതകരമായി കൈകോർക്കുന്നുണ്ട്.